മാനവ വിജ്ഞാന സദ്ഭാവന ട്രസ്റ്റ് – വാര്‍ഷിക പൊതുയോഗം 2022

എം. വി. എസ്. ട്രസ്റ്റിന്റെ പൊതുയോഗം 22/10/2022 ശനിയാഴ്ച കോഴിക്കോടു് സൈനിക വെൽഫെയർ ഹാളിൽ നടന്നു.

പ്രൊഫസർ എൻ സി ഹരിദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് ഡോ എം. ഗോകുൽദാസ് അദ്ധ്യക്ഷനായി. ശ്രീ. കെ. മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി സുകുമാരൻ മാസ്റ്റർ റിപ്പോർട്ട്, ട്രഷറർ എം. ദിനേശൻ ഓഡിറ്റ് ചെയ്ത വരവു് ചെലവു് കണക്കുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്കു് ശേഷം റിപ്പോർട്ടും വരവു് ചെലവു് കണക്കുകളും അംഗീകരിച്ചു. തുടർന്നു് നടന്ന ചർച്ചയിൽ ട്രസ്റ്റ് അത്യാവശ്യമായി ഏറ്റെടുക്കേണ്ട പ്രവൃത്തികളെക്കുറിച്ചു് അവലോകനം നടന്നു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ഡോ. ഗോകുൽദാസ് സൂചിപ്പിച്ച ചില കാര്യങ്ങളിൽ ചർച്ച നടന്നു. കൂടുതൽ മെമ്പർമാരെ ചേർക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട ജോലിയ്ക്കു പുറമേ ട്രസ്റ്റിനു് ഏറ്റെടുക്കാവുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള ചർച്ച കൂടി നടന്നു. പുതിയ ഓഫീസ് കെട്ടിടത്തിൽ ഡി. ടി. പി. സെന്റർ / ജനസേവന കേന്ദ്രം / ഫോട്ടോകോപ്പി എന്നിവ ഉൾപ്പെടുത്തി ഒരു പ്രോജക്ട് തയ്യാറാക്കാം എന്ന നിർദ്ദേശം പൊതുവേ അംഗീകരിക്കപ്പെട്ടു. കുട്ടികൾക്കു വേണ്ടി ഡേ കെയർ സെന്റർ / നഴ്സറി എന്നിവയിൽ തുടങ്ങി എൽ. പി. സ്കൂൾ വരെ തുടങ്ങാൻ ഉള്ള സാധ്യതകൾ കൂടി പരിശോധിക്കാവുന്നതാണെന്നു് പ്രസിഡന്റ് നിർദ്ദേശിച്ചു.

പൊതുയോഗത്തിൽ പങ്കാളിത്തം തീരെ കുറവായിരുന്നതിനാൽ മറ്റു കാര്യങ്ങളിൽ കാര്യമായ ചർച്ചകൾ / നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ ഒന്നും ഉന്നയിക്കപ്പെട്ടില്ല.

അടുത്ത മൂന്നു വർഷത്തേക്കുള്ള കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ശ്രീ. കെ. മോഹനൻ (കാസറഗോഡ്), സെക്രട്ടറിയായി ശ്രീ. പി. സുകുമാരൻ മാസ്റ്റർ (മലപ്പുറം), ട്രഷററായി ശ്രീ. എം. ദിനേശൻ (കോഴിക്കോടു്) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡണ്ടായി പ്രൊഫ. എൻ. സി. ഹരിദാസൻ (കോഴിക്കോടു്) തുടരാനും തീരുമാനമായി. ജോയിന്റ് സെക്രട്ടറിയായി ശ്രീമതി പി. കെ. പത്മാവതി (കോഴിക്കോടു്) തെരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയിലെ മറ്റു് അംഗങ്ങൾ:

  1. ശ്രീ. കെ. മുകുന്ദൻ (കോഴിക്കോടു്)
  2. ശ്രീ. കെ. സി. റാം മോഹൻ (കോഴിക്കോടു്)
  3. ശ്രീ. കെ. രമേശൻ (കോഴിക്കോടു്)
  4. ശ്രീ. ടി. പി. വിവേക് (മലപ്പുറം)
  5. ഡോ. എം. ഗോകുൽദാസ് (മലപ്പുറം)
  6. ശ്രീ. സി. കുമാരൻ (മലപ്പുറം)
  7. ശ്രീ. എം. പി. രവീന്ദ്രൻ (എം. വി. എസ്സ്. എസ്സ്. സ്റ്റേറ്റ് പ്രസിഡണ്ട്, കണ്ണൂർ)
  8. ശ്രീ. ഒ. കെ. വിശ്വനാഥൻ (എം. വി. എസ്സ്. എസ്സ്. സ്റ്റേറ്റ് സെക്രട്ടറി, കണ്ണൂർ)

എന്നിവരെയും 13 അംഗ കമ്മിറ്റിയിലേക്കു് തെരഞ്ഞെടുത്തു. ശ്രീ. രാഘവൻ വി. (റിട്ട. കനറാ ബാങ്ക്) ഓഡിറ്റർ ആയി നിർദ്ദേശിക്കപ്പെട്ടു. ആവശ്യമെങ്കിൽ കൂടുതൽ പേരെ കമ്മിറ്റിയിലേക്കു് co-opt ചെയ്യാൻ കമ്മിറ്റിക്കു് അധികാരം നൽകി. എം. വി. എസ്സ്. എസ്സ്. കോഴിക്കോടു് ജില്ലാ മുൻ പ്രസിഡന്റ് ശ്രീ. സി. പി. ദിനചന്ദ്രൻ വരണാധികാരി ആയി.

സ്വാഗതം – പ്രൊഫ. എന്‍. സി. ഹരിദാസന്‍

അദ്ധ്യക്ഷന്‍ – ഡോ: എം. ഗോകുല്‍ദാസ്

റിപ്പോര്‍ട്ട് പി. സുകുമാരന്‍ മാസ്റ്റര്‍

ആശംസ – ശ്രീ. ഒ. കെ. വിശ്വനാഥന്‍

പെരുവണ്ണാന്‍ കേരളാ പി എസ് സി പട്ടികജാതി ലിസ്റ്റില്‍

ദീര്‍ഗ്ഘകാലമായി തുടര്‍ന്നു വന്ന വിവേചനത്തിനെതിരേ സംഘടന നടത്തിയ നിരവധി നിവേദനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയമപ്പോരാട്ടങ്ങള്‍ക്കും അന്ത്യം കുറിച്ചു കൊണ്ടു് പെരുവണ്ണാന്‍ കേരള പി എസ് സിയുടെ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടു.

ഇതു സംബന്ധിച്ച ഉത്തരവിന്റെയും ലിസ്റ്റിന്റെയും കോപ്പികള്‍ താഴെ നല്കുന്നു.

എങ്കിലും താഴെ കാണിച്ച വെബ്ബ് സൈറ്റിലെ പട്ടിക ജാതി ലിസ്റ്റ് കേരള പി എസ് സി ഇതുവരെ തദനുസൃതമായി പുതുക്കിയിട്ടില്ല.

https://keralapsc.gov.in/list-scheduled-castes-kerala-state

ഒരു റിട്ടും, സംഘടനയുടെ തലവേദനയും..

തികച്ചും ആകസ്മികമായാണു് കാര്യം നമ്മള്‍‍ അറിയുന്നതു്. ഒരു ദിവസം, കേരള വേലന്‍ സമാജത്തിന്റെ പ്രസിഡണ്ട്‌ പി. പത്മനാഭന്‍ സാര്‍, പെരിന്തല്‍മണ്ണയില്‍ നിന്നു് എന്നെ ഫോണില്‍ ബന്ധപ്പെടുന്നു. “മാഷെ, ഇവിടെ ഞങ്ങളുടെ പ്രദേശത്തുള്ള വേലന്‍, മണ്ണാന്‍ സമുദായങ്ങളില്‍പ്പെട്ടവരുടെ വീടുകളില്‍ കേറി, ഒരു സംഘം ചെറുപ്പക്കാര്‍ ചില കണക്കെടുപ്പുകളൊക്കെ നടത്തുന്നു. കിര്‍ത്താഡ്സ് ഉദ്യോഗസ്ഥര്‍ ആണെന്നാണു് പറയുന്നതു്. ഒന്നു് അന്വേഷിക്കുന്നതു നന്നായിരിക്കും.” കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഫോണ്‍ വെച്ചു.

ഞാന്‍ പിറ്റേന്നു തന്നെ കിര്‍ത്താഡ്സില്‍ പോയി, വിജിലന്‍സ് ഓഫീസറെ കണ്ടു കാര്യം തിരക്കി. ഇത്രയും വിവരങ്ങള്‍ ലഭിച്ചു: “അടുത്ത കാലത്തു് കോഴിക്കോട്ടു് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സംഘടനയാണു്, ഇന്‍ഡിജീനസ് പീപ്പിള്‍സ്‌ ഓര്‍ഗനൈസേഷന്‍. അവര്‍ 2013ല്‍ കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നു. മലബാറിലെ വണ്ണാന്‍, മണ്ണാന്‍, പെരുമണ്ണാന്‍, വേലന്‍, പരവന്‍, പുള്ളുവന്‍ എന്നീ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തിയതിനെ അതില്‍ ചോദ്യം ചെയ്തിരിക്കുകയാണു്. അവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹത ഇല്ലാത്തവര്‍ ആണെന്നും, നീക്കം ചെയ്യപ്പെടേണ്ടവര്‍ ആണെന്നും അവകാശപ്പെടുന്നു. അവരെ ലിസ്റ്റില്‍പ്പെടുത്തിയതിനു ഉത്തരവാദികളായ 1) ഇന്ത്യാ ഗവണ്മെന്റ് (മിനിസ്ട്രി ഓഫ് ലോ & ജസ്റ്റിസ്; ന്യൂഡല്‍ഹി, 2) സെക്രട്ടറി ടു ഗവ: ഓഫ് ഇന്ത്യ (സോഷ്യല്‍ ജസ്റ്റിസ് & എംപവര്‍മെന്റ്, 3) ചീഫ് സെക്രട്ടറി, കേരള ഗവണ്മെന്റ്, 4) ചെയര്‍മാന്‍, നാഷനല്‍ കമ്മീഷന്‍ (പട്ടികജാതി, പട്ടികവര്‍ഗ്ഗം), 5) ചെയര്‍മാന്‍, കേരള പബ്ലിക്‍ സര്‍വ്വീസ് കമ്മിഷന്‍ എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിക്കൊണ്ടാണു് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നതു്. പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച കോടതി, സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്‍റ്റ്സ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു് ആവശ്യപ്പെട്ടു. ആയതു തയ്യാറാക്കാന്‍ കിര്‍ത്താഡ്സിന്റെ പഠന റിപ്പോര്‍ട്ട് അനിവാര്യമാണു്. സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പു് ആവശ്യപ്പെട്ടതനുസരിച്ചു് ഇവിടുത്തെ ചില ജീവനക്കാര്‍ ഫീല്‍ഡ് സ്റ്റഡി നടത്തിക്കൊണ്ടിരിക്കുകയാണു്. പുതിയൊരു അന്വേഷണ റിപ്പോര്‍ട്ട് ആണു് ഉദ്ദേശിക്കുന്നതു്. പെരിന്തല്‍മണ്ണയിലാണു് ഇപ്പോള്‍ സംഘം പ്രവര്‍ത്തിക്കുന്നതു്.”

ഇത്രയും കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തരിച്ചിരുന്നു പോയി. നാലു വര്‍ഷം കടന്നു പോയിരിക്കുന്നു. ആറു സമുദായങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു കേസ്സ് ഹൈക്കോടതിയില്‍ വന്നിട്ടും ബന്ധപ്പെട്ട സമുദായങ്ങള്‍ക്കൊന്നും ഇതേവരെ അറിയാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാതിരിക്കില്ലല്ലോ. ഇത്തരം കേസ്സുകള്‍ അറിയാതിരിക്കുകയും അതു ഡിഫെന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്തു്, തങ്കം Vs മാധവി കേസ്സില്‍ മുമ്പു് നാം അനുഭവിച്ചതാണു്. കേസ്സിന്റെ വിധിയും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവും വന്നപ്പോഴാണു് നാം മിഴിച്ചു നിന്നു പോയതു്. കേരളത്തില്‍ നമ്മുടെ സമുദായക്കാരെ മൊത്തം അതു ബാധിച്ചു. നമ്മുടെ കുട്ടികള്‍ കുറെ വര്‍ഷങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റു കിട്ടാതെ വലഞ്ഞു. ഒടുവില്‍ നാം പ്രത്യേകം കേസ്സ് നടത്തി അനുകൂല വിധി സമ്പാദിക്കേണ്ടി വന്നു.

ഒ. പി. ശുക്ല കേസ്സും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു. ഇതില്‍ പുള്ളുവനെക്കൂടി ഉള്‍പ്പെടുത്തി എന്നു മാത്രം. ആ കേസ്സും നമ്മുടെ ശ്രദ്ധയിലാണു് ആദ്യം പെട്ടതു്. ബന്ധപ്പെട്ട സമുദായങ്ങളെ അറിയിക്കുന്നതിനും കേസ്സ് ഡിഫെന്‍ഡ് ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ നീക്കുന്നതിനും അന്നും നാം കുറേ പാടുപെട്ടു. അതു് അവസാനിക്കുമ്പോഴേക്കും വരുന്നു, അതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള മറ്റൊരു കേസ്സ്!

ഏതായാലും കിര്‍ത്താഡ്സില്‍ നിന്നു് വിവരാവകാശ നിയമപ്രകാരം പെറ്റീഷന്റെ കോപ്പി സംഘടിപ്പിച്ചു. വായിച്ചു നോക്കിയപ്പോള്‍ കാര്യം ഗൌരവമേറിയതു തന്നെ. വിവരം ബന്ധപ്പെട്ടവരെ കഴിയുന്നതും വേഗം അറിയിക്കേണ്ടതുണ്ടു്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു് രൂപം നല്‍കേണ്ടതുണ്ടു്. എം. വി. എസ്സ്. എസ്സിന്റെ അടിയന്തിര യോഗം വിളിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തൃശൂരില്‍ വിളിച്ചു ചേര്‍ത്ത പി. എം. ജെ. എസ്സിന്റെ യോഗത്തിലേക്കു് സ്വജന സമുദായ സഭയുടെ പ്രതിനിധികളെയും ക്ഷണിച്ചു. കേസ്സിന്റെ കാര്യം അവതരിപ്പിച്ചു. ഇനിയും കടമ്പകള്‍ പലതുണ്ടു്. മലബാറിലെ വേലന്‍, പരവന്‍, പുള്ളുവന്‍ സമുദായങ്ങളെ വിവരം അറിയിക്കണം. വേലന്‍ സമുദായ സഭയുടെ പ്രസിഡണ്ടിനെ പരിചയമുള്ളതു കൊണ്ടു് അദ്ദേഹത്തെ വിവരം അറിയിച്ചു. മുമ്പു് വടകരയില്‍ പരവന്മാരുടെ ഒരു യോഗത്തില്‍ പങ്കെടുത്തതു കൊണ്ടു് അതില്‍ ചിലരെ പരിചയമുണ്ടു്. അവരെയും തേടിപ്പിടിച്ചു വിവരം അറിയിച്ചു. ഇനി പുള്ളുവനെ കിട്ടണം. യാതൊരു മാര്‍ഗ്ഗവുമില്ല. ഒടുവില്‍ പത്രത്തില്‍ കണ്ട ഒരു വിവാഹ പരസ്യത്തില്‍ നിന്നു് ഒരാളുടെ ഫോണ്‍ നമ്പര്‍ കിട്ടി. ആ വഴിക്കു കണ്ണൂര്‍ക്കാരനായ അവരുടെ സംഘടനാ സെക്രട്ടറിയെ വിളിച്ചു കാര്യം പറഞ്ഞു. കോഴിക്കോടു്, വടകര, എന്നിവിടങ്ങളില്‍ വിളിച്ചു ചേര്‍ത്ത എം. വി. എസ്സ്. എസ്സിന്റെ യോഗങ്ങളില്‍ വേലന്‍, പരവന്‍ സമുദായ പ്രതിനിധികളെയും കൊയിലാണ്ടിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുള്ളുവന്‍ സമുദായ സംഘടനയുടെ സെക്രട്ടറിയെയും പങ്കെടുപ്പിച്ചു. കേസ്സിന്റെ കാര്യം വിശദീകരിച്ചു. പെറ്റീഷന്റെ കോപ്പികള്‍ നല്‍കി. കേസ്സ് ഡിഫെന്‍ഡ് ചെയ്യേണ്ടതു കൊണ്ടു് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കണം. പി. എം. ജെ. എസ്സിന്റെ ഒരു അടിയന്തിര യോഗം എറണാകുളത്തു ചേര്‍ന്നു. എം. വി. എസ്സ്. എസ്സിനെക്കൂടാതെ, മലബാറില്‍ നിന്നു് വേലന്‍, പരവന്‍ സമുദായ സംഘടനാ പ്രതിനിധികളും അതില്‍ പങ്കെടുത്തു. മൊത്തം അന്‍പതോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ കേസ്സ് കാര്യം വിപുലമായി ചര്‍ച്ച ചെയ്തു. സാമ്പത്തിക കാര്യങ്ങളില്‍ സഹകരണം ഉറപ്പു വരുത്തി. എം. വി. എസ്സ്. എസ്സിന്റെയും സ്വജന സമുദായ സഭയുടെയും നേതൃത്വങ്ങള്‍, കോഴിക്കോടു് നളന്ദ ഹോട്ടലില്‍ യോഗം ചേര്‍ന്നു് കേസ്സ് കാര്യം ചര്‍ച്ച ചെയ്തു, അനുകൂലമായ തീരുമാനം കൈക്കൊണ്ടു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം വടകരയില്‍ വന്ന ബഹുമാനപ്പെട്ട മന്ത്രി, എ. കെ. ബാലനെ അവിടുത്തെ പരവ സമുദായാംഗങ്ങള്‍ മുഖദാവില്‍ കാണുകയും കേസ്സിന്റെ കാര്യം ധരിപ്പിക്കുകയും ചെയ്തു. കാര്യം ഗൌരവമുള്ളതാണെന്നു് അഭിപ്രായപ്പെട്ട മന്ത്രി, അടുത്തു തന്നെ ഒരു നിവേദനം തയ്യാറാക്കി, തിരുവനന്തപുരത്തു ചെന്നു അദ്ദേഹത്തെ കാണുവാന്‍ പറഞ്ഞു. പരവ സമുദായ സുഹൃത്തുക്കളുടെ അഭിപ്രയം പരിഗണിച്ചു്, അടുത്തു തന്നെ, പി. എം. ജെ. എസ്സിന്റെ സംസ്ഥാന ഭാരവാഹികളും എം. വി. എസ്സ്. എസ്സ് നേതൃത്വവും മലബാറിലെ പരവ, വേല സമുദായ പ്രതിനിധികളും മന്ത്രി, എ. കെ. ബാലനെ കണ്ടു നിവേദനം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചു് അഡ്വക്കറ്റ് ജനറലിനെ കണ്ടു കാര്യങ്ങള്‍ സംസാരിക്കുകയും, അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു് എറണാകുളത്തു പോയി അഡ്വ: ശശീന്ദ്രനെ വക്കാലത്ത് ഏല്‍പ്പിക്കുകയും ചെയ്തു. വക്കീലിന്റെ വിദഗ്ദ്ധ നിര്‍ദ്ദേശം അനുസരിച്ചു്, പി. എം. ജെ. എസ്സ്, സ്വജന സമുദായ സഭ, എന്നിവയെ പ്രതിനിധീകരിച്ചു സംഘടനകളുടെ സെക്രട്ടറിമാരും, എം. വി. എസ്സ്. എസ്സിനെ പ്രതിനിധീകരിച്ചു പ്രസിഡണ്ട്‌, എന്‍. അശോകന്‍ വ്യക്തിപരമായും കക്ഷി ചേര്‍ന്നു. പുള്ളുവ സമുദായം പി. എം. ജെ. എസ്സിന്റെ ഘടകം അല്ലാത്തതിനാല്‍, സംഘം സെക്രട്ടറി, ശ്രീ പി. ശ്രീധരന്‍ സ്വതന്ത്രമായാണു് കേസ്സ് നടത്തിയതു്. പല തവണ വക്കീലിനെ കണ്ടു, ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ചു നല്‍കുകയും കേസ്സിന്റെ പുരോഗതി അന്വേഷിക്കുകയും ചെയ്തു.

04/04/2018നു് കേസ്സ് വിചാരണയ്ക്കെടുത്ത കോടതി, വളരെയേറെ സമുദായങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേസ്സില്‍ പരാതിക്കാരന്‍ അവരെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന കാരണത്താല്‍ കേസ്സ് തള്ളി. ദിവസങ്ങള്‍ക്കകം, ഇന്‍ഡിജീനസ് പീപ്പിള്‍സ് ഓര്‍ഗ്ഗനൈസേഷന്‍ പഴുതുകള്‍ അടച്ചുകൊണ്ടു്, റിവ്യൂ പെറ്റീഷന്‍ നല്‍കി. കൊല്ലങ്ങള്‍ കഴിഞ്ഞു, 01/02/2021നു് കേസ്സിന്റെ വിധി പ്രസ്താവിച്ചിരിക്കുകയാണു്. ഇരുപത്തിയൊന്നു പേജുകള്‍ വരുന്ന വിധിയില്‍, പട്ടികജാതി സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ നീക്കം ‍ചെയ്യാനോ ഉള്ള അധികാരം പാര്‍ലമെന്റിനല്ലാതെ സര്‍ക്കാരുകള്‍ക്കോ കോടതികള്‍ക്കോ ട്രിബ്യൂണലു‍കള്‍ക്കോ ഇല്ലെന്നു ഭരണഘടനാ വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടു് അതില്‍ വ്യക്തമാക്കിയിരിക്കുന്നു. മേല്‍ സമുദായങ്ങള്‍ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടിട്ടു് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പരാതി ഉന്നയിക്കാനുണ്ടായ കാലവിളംബം പരാതിക്കാരനു് ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി കോടതി വിധികള്‍, ഉപോദ്ബലകമായി കോടതി ഉദ്ധരിച്ചു. “കുംഭകര്‍ണന്‍”, “റിപ്പ്‌വാന്‍വിങ്കിള്‍” എന്നും മറ്റും പരാതിക്കാരനെ പരിഹസിക്കാനും കോടതി മറന്നില്ല. ഒടുവില്‍ ബഹുമാനപ്പെട്ട കോടതി കേസ്സ് തള്ളി.

[ സംഘടന ഇടപെടുന്ന അഞ്ചാമത്തെ കേസ്സാണിതു്. പ്രഗത്ഭരായ ഏഴു വക്കീലന്മാരാണു് അവര്‍ക്കു വേണ്ടി കേസ്സ് വാദിച്ചതു്…! ]

എഴുത്തു്: എന്‍. അശോകന്‍ (മുന്‍ പ്രസിഡണ്ട്‌)

കോടതി വിധി ഇവിടെ.

ഈ കുറിപ്പിന്റെ പിഡിഎഫ് കോപ്പി ഇവിടെ.

പെരുവണ്ണാന്റെ പ്രശ്നങ്ങള്‍ അവസാനിക്കുന്നു…

പെരുവണ്ണാനെ പട്ടികജാതിയില്‍പ്പെടുത്തിക്കൊണ്ടു് കേരള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം നടത്തിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഈ അവകാശം നേടിയെടുക്കുന്നതിനു് പതിറ്റാണ്ടുകളോളം അശ്രാന്തപരിശ്രമം നടത്തിയ നിരവധി സംഘടനാ നേതാക്കളുണ്ടു്. മണ്‍മറഞ്ഞുപോയ കെ പി അച്ചുവേട്ടന്‍, കോട്ടക്കല്‍ ശങ്കരന്‍ വൈദ്യര്‍, സി പി കൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ: രഘൂത്തമന്‍ എന്നിവരും, ഇതിന്റെ പര്യവസാനം കാണാന്‍ ഭാഗ്യം സിദ്ധിച്ച എന്‍ അശോകന്‍ മാസ്റ്റര്‍, സമകാലിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍. ഇവരെയെല്ലാം ഈ അവസരത്തില്‍ നാം സ്മരിക്കുകയും അവരുടെ നിസ്വാര്‍ത്ഥ സേവനത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നു. ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പു് കീഴെ കൊടുക്കുന്നു.

എം വി എസ് എസ് പതിനഞ്ചാം വാര്‍ഷിക സംസ്ഥാന സമ്മേളനം (മലപ്പുറം)

IMG-20190919-WA0065

സമ്മേളന നടപടിക്കുറിപ്പു്

എം വി എസ് എസ്സിന്റെ പതിനഞ്ചാം വാര്‍ഷിക സംസ്ഥാന സമ്മേളനം 2019 സപ്തംബര്‍ 28-ാം തീയ്യതി ശനിയാഴ്ച “പാറയ്ക്കല്‍ മാധവന്‍ നഗറില്‍” (മുനിസിപ്പല്‍ ടൌണ്‍ഹാള്‍, കുന്നുമ്മല്‍, മലപ്പുറം) നടന്നു. രാവിലെ 9.00 മണിക്കു് രജിസ്ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ എന്‍ അശോകന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

റീനാമോള്‍ (പള്ളിക്കല്‍, മലപ്പുറം) ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ കാര്യപരിപാടികള്‍ ആരംഭിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ പി രാമദാസന്‍ സ്വാഗതഭാഷണം നടത്തി. ‍

IMG_9022പ്രസിഡണ്ട് ശ്രീ എന്‍ അശോകന്‍ മാസ്റ്റര്‍ മുന്‍കാല സാമുദായിക പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ടും പട്ടികജാതിക്കാര്‍ പൊതുവായും മണ്ണാന്‍ വണ്ണാന്‍ സമുദായക്കാര്‍ പ്രത്യേകിച്ചും സംവരണ കാര്യത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കിക്കൊണ്ടും അവ പരിഹരിക്കുന്നതിനു് സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടും ആമുഖഭാഷണം നടത്തി. IMG_9084മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ശ്രീ ടി ശ്രീനിവാസന്‍ കലാസാംസ്കാരിക രംഗത്തും സാമൂഹ്യ രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിച്ചു് രംഗം വിട്ടവരേയും പ്രകൃതി ദുരന്തത്തില്‍പ്പെട്ടു് മണ്‍മറഞ്ഞു പോയ ഹതഭാഗ്യരേയും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നമ്മെ വിട്ടുപോയ സമുദായാംഗങ്ങളെയും അനുസ്മരിച്ചു കൊണ്ടു് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ: കെ ടി ജലീല്‍ വിളക്കു തെളിയിച്ചു കൊണ്ടു് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അയിത്തം നിലവിലിരുന്ന കാലം മുതല്ക്കിങ്ങോട്ടു് വണ്ണാന്‍ – മണ്ണാന്‍ സമുദായക്കാരുടെ പിന്നാക്കാവസ്ഥ സ്വാനുഭവത്തിലൂടെ വ്യക്തമാക്കി. പൊതുസമൂഹത്തോടൊപ്പം സമുദായം ഉയരുന്നതു വരെ സംവരണം ആവശ്യമാണെന്നും അതു നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഓര്‍മ്മിപ്പിച്ചു.

സ്വാതന്ത്ര്യസമര സേനാനിയായ‍ സോഷ്യോ വാസുവേട്ടന്‍ അവര്‍കളെ (ചെറുവണ്ണൂര്‍) മന്ത്രി പൊന്നാട അണിയിച്ചു് ആദരിച്ചു. വന്ദ്യവയോധികരായ ശ്രീമതി കെ ചെറോണ്ണു് (അമ്മുണ്ണി), ശ്രീമതി ഒ പി പാറു എന്നിവരെ യഥാക്രമം ബഹുമാനപ്പെട്ട എം എല്‍ എ അനില്‍കുമാറും, സംസ്ഥാന പ്രസിഡണ്ട് എന്‍ അശോകന്‍ മാസ്റ്ററും പൊന്നാട അണിയിച്ചു് ആദരിച്ചു.

തുടര്‍ന്നു് നടന്ന ആശംസാ പ്രസംഗത്തില്‍ സര്‍വ്വശ്രീ എ പി അനില്‍ കുമാര്‍ (എം എല്‍ എ), പി ഉബൈദുള്ള (എം എല്‍ എ), സഖാവു് കെ മജ്നു (സി പി എം), കെ മോഹന്‍ദാസ് (സി പി ഐ), ശ്രീ പത്മനാഭന്‍ (വേലന്‍ മഹാസഭ), ഡോ: ഗോകുല്‍ദാസ് (പ്രസിഡണ്ട്, എം വി എസ് ട്രസ്റ്റ്), ശ്രീമതി എ റീന പള്ളിക്കല്‍ (പ്രസിഡണ്ട്, അലക്കു തൊഴിലാളി യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.

അവര്‍ മണ്ണാന്‍ – വണ്ണാന്‍ സമുദായക്കാരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ വിവരിച്ചു. പെരുവണ്ണാനെ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതിയില്‍പ്പെടുത്തി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍ക്കാര്‍ തുടര്‍ നടപടികള്‍ നടത്തി പി എസ് സി ലിസ്റ്റില്‍പ്പെടുത്തി ഗസറ്റ് വിജ്ഞാപനം നടത്താത്തതിനെ പലരും അപലപിച്ചു.

സോഷ്യോ വാസുവേട്ടന്റെ ആവേശകരമായ മറുപടിപ്രസംഗം സദസ്സിനെ യഥാര്‍ത്ഥത്തില്‍ കോള്‍മയിര്‍ക്കൊള്ളിച്ചു.

IMG-20191015-WA0092പതിനെട്ടു് വര്‍ഷം നീണ്ട സമുദായ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നു് ആരോഗ്യപരമായ കാരണങ്ങളാല്‍ വിട വാങ്ങുന്ന എന്‍ അശോകന്‍ മാസ്റ്ററെ സോഷ്യോ വാസുവേട്ടന്‍ പൊന്നാടയണിച്ചു് ആദരിച്ചു.

IMG-20191015-WA0083സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ ടി പി വിവേക് കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. എല്ലാവരും ഉച്ചഭക്ഷണത്തിനു് പിരിഞ്ഞു.

ഉച്ചയ്ക്കു ശേഷം രണ്ടു് നാല്പത്തഞ്ചു് മണിക്കു് പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി സുമ സ്വാഗതഭാഷണം നടത്തി. അദ്ധ്യക്ഷനായ ശ്രീ എം പി രവീന്ദ്രന്‍ (സംസ്ഥാന വൈസ് പ്രസിഡണ്ട്) സംഘടനാ കാര്യങ്ങളെപ്പറ്റി ലഘുവിവരണം നടത്തി. സംസ്ഥാന സെക്രട്ടറി ശ്രീ ഒ കെ വിശ്വനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ എം ജയന്തന്‍ വരവു് ചെലവു് കണക്കും അവതരിപ്പിച്ചു. IMG_9431

പ്രമേയങ്ങള്‍

പ്രൊഫ: എന്‍ സി ഹരിദാസന്‍ (കോഴിക്കോടു്)

കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ പട്ടികജാതി ലിസ്റ്റിലുള്‍പ്പെടുത്തിയ പെരുവണ്ണാന്‍ സമുദായത്തെ മൂന്നു വര്‍ഷത്തിലധികമായിട്ടും കേരള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം നടത്താത്തതിലും കെ എസ് & എസ് എസ് ആര്‍ ഭേദഗതി നടത്തി പി എസ് സി സംവരണ ലിസ്റ്റില്‍പ്പെടുത്താത്തതിലും ശക്തിയായി പ്രതിഷേധിക്കുകയും ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നു് പ്രമേയത്തിലൂടെ സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിക്കുകയും ചെയ്തു:

  • എയ്ഡഡ് മേഖലയില്‍ നടത്തുന്ന നിയമനങ്ങള്‍ പി എസ് സിയില്‍ക്കൂടി നടപ്പിലാക്കുക, അതില്‍ പട്ടികജാതിക്കാര്‍ക്കു് അര്‍ഹമായ സംവരണം നടപ്പിലാക്കുക.
  • സ്പെഷല്‍ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിച്ചു്, പട്ടികജാതിക്കാരുടെ ഉന്നമനം ഉറപ്പാക്കുക
  • ദേവസ്വം ബോര്‍ഡില്‍ മൃഗീയഭൂരിപക്ഷമുള്ള മേല്‍ജാതിക്കാര്‍ക്കു് സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സംവരണം നടപ്പിലാക്കുന്നതു് ഉപേക്ഷിക്കുക.

IMG_9472

പി ടി സുധാകരന്‍ മാസ്റ്റര്‍ (മലപ്പുറം)

കലിക്കറ്റ് യൂണിവേഴ്സിറ്റിക്കു് കീഴില്‍ പഠിക്കുന്ന സ്വാശ്രയ പാരലല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡ്, ലംപ്സം ഗ്രാന്റ്, എന്നിവ മൂന്നു് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്നു. അവയ്ക്കു് അടിയന്തിര പരിഹാരം കാണണം.

പെരുവണ്ണാനു് എസ് സി ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ വില്ലേജ് ഓഫീസുകള്‍ തെളിവെടുപ്പു് നടത്തുന്നതിനു് പകരം കാലതാമസം ഒഴിവാക്കാന്‍ വേണ്ടി സംഘടന നല്കുന്ന സാക്ഷ്യപത്രം മുഖേന ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു് സര്‍ക്കാര്‍ നടപടികള്‍‌ സ്വീകരിക്കണം.

ലൈഫ് പദ്ധതി പ്രകാരം ഭവനരഹിതര്‍ക്കു് വീടു് ലഭിക്കുന്നതിനു് റേഷന്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കുന്നതു് ഒഴിവാക്കുക.

കെ വി ഗോവിന്ദന്‍ (കണ്ണൂര്‍)

തെയ്യം-തിറകളുടെ തറവാടു് എന്നു് വിശേഷിപ്പിക്കുന്ന കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മറ്റു ജില്ലകളിലും തെരുവോരങ്ങള്‍, കലാജാഥകള്‍, ഉദ്ഘാടന വേദികള്‍, പൊതു സ്റ്റേജുകള്‍ എന്നിവിടങ്ങളില്‍ തെയ്യം അവതരിപ്പിക്കുന്നവര്‍ക്കെതിരെ സംഘടന നടപടി സ്വീകരിക്കണം.

ശശിധരന്‍ ബാര (കാസറഗോഡ്)

മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍, വേലന്‍, മലയന്‍ സമുദായങ്ങള്‍ ആചാരത്തോടും അനുഷ്ഠാനത്തോടും വ്രതത്തോടും കൂടി ചെയ്തു വരുന്ന തെയ്യങ്ങളും മുഖത്തെഴുത്തുകളും തോറ്റങ്ങളും ക്ഷേത്രകലാ അക്കാദമിയുടെ പേരില്‍ മറ്റു സമുദായാംഗങ്ങളെ സര്‍ക്കാരിന്റെ പഠനക്കളരി മുഖാന്തിരം അഭ്യസിപ്പിക്കുന്നതു് നിര്‍ത്തലാക്കുവാന്‍ സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു്:

ഒ രാമചന്ദ്രന്‍ (കണ്ണൂര്‍)

സ്വജനസമുദായ സഭയുമായി ലയനം ഉണ്ടാവാതിരിക്കാന്‍ കാരണം സംസ്ഥാനക്കമ്മറ്റിയുടെ ധിക്കാരപരമായ പ്രവര്‍ത്തനങ്ങളും കഴിവുകേടുമാണെന്ന സ്വാഗതഭാഷകന്‍ പി രാമദാസന്‍ മാസ്റ്ററുടെ പരാമര്‍ശം ശരിയായ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ സംസ്ഥാന നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണു്. സംസ്ഥാന സമ്മേളന വേദിയില്‍ സ്വാഗതം അര്‍പ്പിക്കുന്നതിനു് പകരം അദ്ധ്യക്ഷപ്രസംഗം നടത്തി സഭയെ മുഷിപ്പിച്ചതും അതിലുപരി എം എല്‍ എ, പ്രതിനിധി സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഡയസിലുള്ള അദ്ധ്യക്ഷനെ വകവയ്ക്കാതെ മൈക്ക് പിടിച്ചുവാങ്ങി സംസാരിച്ചതും ധിക്കാരപരമാണു്. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കും അംഗീകരിക്കുന്നു. സമ്മേളനം ഭംഗിയാക്കിയതിനു് മലപ്പുറം ജില്ലാക്കമ്മിറ്റിയ്ക്കും പ്രത്യേകിച്ചു്, പ്രോഗ്രാം കമ്മിറ്റികള്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നു.

അരുണ്‍കുമാര്‍ (കാസറഗോഡ്)

കാസറഗോഡ് ജില്ലയില്‍ തെയ്യം അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടു് രണ്ടു് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. വടക്കന്‍ മേഖലയെപ്പറ്റി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ല, കൂട്ടിച്ചേര്‍ക്കണം. പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനു് വിവിധ പരിപാടികള്‍ ആവിഷ്കരിക്കണം. കുടുംബമേളകള്‍ നടത്തണം.

ദിനചന്ദ്രന്‍ (കോഴിക്കോടു്)

റിപ്പോര്‍ട്ടും വരവു-ചെലവു് കണക്കും അംഗീകരിക്കുന്നു. ചെറുപ്പക്കാര്‍ മുന്നോട്ടു് വരണം. പെരുവണ്ണാനെ പി എസ് സി ലിസ്റ്റില്‍ ചേര്‍ക്കുന്നതിനു് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. സ്വാഗതഭാഷകന്റെ അധികപ്രസംഗവും ധിക്കാരപരമായ പെരുമാറ്റവും സഭയെ ചൊടിപ്പിച്ചു. സംഘടനാവിരുദ്ധ പ്രസ്താവന നടത്തിയതും സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയതും ശരിയായില്ല. സ്വാഗതഭാഷകനെതിരെ നടപടി സ്വീകരിക്കണം. ശക്തമായി പ്രതിഷേധിക്കുന്നു.

വിശ്വനാഥന്‍ (കോഴിക്കോടു്)

സമ്മേളനം രണ്ടു ദിവസമാക്കണം. മലപ്പുറും ജില്ലയിലെ പുതിയ കമ്മിറ്റിക്കു് അഭിവാദ്യങ്ങള്‍. സമ്മേളനം ഗംഭീരമായിരുന്നു. വാട്ട്സാപ്പ് സന്ദേശം മൂലം എല്ലാ കാര്യങ്ങളും അംഗങ്ങളെ അറിയിച്ചതില്‍ കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു. സമ്മേളനത്തിനു് പ്രകടനം ആവാമായിരുന്നു. റിപ്പോര്‍ട്ടില്‍ സംസ്ഥാനക്കമ്മിറ്റി ഭാരവാഹികള്‍, കമ്മറ്റി അംഗങ്ങള്‍‍, കൌണ്‍സിലര്‍മാര്‍, എക്സ്-ഒഫീഷ്യോ മെമ്പര്‍മാര്‍ എന്നിവരുടെ പേരുകള്‍ ചേര്‍ക്കാമായിരുന്നു.

പി എ ബാബു (മലപ്പുറം)

ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞു് മാറി നില്ക്കാതെ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ചു. സംഘടന ശക്തിപ്പെടുത്തണം. അലക്കു തൊഴിലാളി ക്ഷേമനിധി എല്ലാ ജില്ലകളിലും പ്രാവര്‍ത്തികമാക്കണം.

സെക്രട്ടറിയുടെ മറുപടി

പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ട കാര്യങ്ങളിലും ചര്‍ച്ചയിലൂടെ ഉന്നയിക്കപ്പെട്ട കാര്യങ്ങളിലും ഉചിതമായ തീരുമാനവും നടപടിയും സംസ്ഥാനക്കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതാണു്. രാമദാസന്‍ മാസ്റ്ററുടെ കാര്യത്തില്‍ ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതാണു്. സമ്മേളനം ഭംഗിയായും ഗംഭീരമായും നടത്തിയതിനു് മലപ്പുറം ജില്ലയിലെ പുതിയ ഭാരവാഹികള്‍ക്കു് സംസ്ഥാനക്കമ്മിറ്റിയുടെ പേരില്‍ അഭിനന്ദനം രേഖപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പു്

എം വി എസ് ട്രസ്റ്റ് കമ്മിറ്റി അംഗം ശ്രീ ശ്രീധരന്‍ മാസ്റ്റര്‍ വരണാധികാരിയായി 2019-22 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു. ആയതു് ഔദ്യോഗികമായി സമ്മേളനം അംഗീകരിച്ചു. യോഗനടപടികള്‍ക്കു് ശേഷം പുതിയ സെക്രട്ടറി സംഘടനയ്ക്കു് വേണ്ടി എല്ലാ കാര്യങ്ങളിലും കഴിവിന്റെ പരമാവധി ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും പുതിയ കമ്മിറ്റി അംഗങ്ങള്‍ പിന്തുണ നല്കണമെന്നും, അതിലുപരി സമുദായാംഗങ്ങളുടെ സഹകരണമുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. യോഗനടപടികള്‍ക്കു് ശ്രീ കെ പി ബാബു (സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍) കൃതജ്ഞത രേഖപ്പെടുത്തി.

പെരുവണ്ണാനെ കേരള പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍

(09/05/2016 നു് കേന്ദ്ര സര്‍ക്കാര്‍ പെരുവണ്ണാനെ പട്ടികജാതിയില്‍പ്പെടുത്തിക്കൊണ്ടു് ഗസറ്റ് വിജ്ഞാപനം നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതു് കേരള സര്‍ക്കാരാണു്.)

  1. ചീഫ് സെക്രട്ടറി, ഗവണ്മെന്റ് പ്രസ്സ് ഡയറക്‍ടര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പു് ഡയറക്‍ടര്‍ എന്നിവര്‍ക്കു് അപേക്ഷകളയച്ചു.
  2. 20/08/2017 നു് ബഹുമാനപ്പെട്ടെ എം എല്‍ എ ഷാജി മുഖേന നിയമസഭയില്‍‍ സബ്ബ്മിഷന്‍ അവതരിപ്പിച്ചു.
  3. കേരള പി എസ് സി ചെയര്‍മാനു് അപേക്ഷ നല്കി.
  4. സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പു് കെ എസ് & എസ് എസ് ആറില്‍ ഭേദഗതി വരുത്തി ഉത്തരവു് നല്കിയാല്‍ മാത്രമേ കേരള പി എസ് സിയുടെ എസ് സി ലിസ്റ്റില്‍ പെരുവണ്ണാനെ ചേര്‍ക്കാന്‍ കഴിയുള്ളൂ എന്ന പി എസ് സിയുടെ മറുപടി ലഭിച്ചു.
  5. പട്ടികജാതി വകുപ്പു് മന്ത്രിക്കു് ഇതു സംബന്ധിച്ച നിവേദനം നല്കി.
  6. പട്ടികജാതി മഹാജനസഭ മുഖേന പട്ടികജാതി വികസന വകുപ്പു് ഡയറക്‍ടര്‍ക്കു് നിവേദനം നല്കി.
  7. ഭരണ പരിഷ്കാര വകുപ്പിനു് ഇതു സംബന്ധിച്ച കത്തു് നല്കി.
  8. ബഹുമാനപ്പെട്ട തളിപ്പറമ്പു് എം എല്‍ എ ശ്രീ ജെയിംസ് മാത്യു മുഖേന സര്‍ക്കാരിനു് കത്തു് നല്കി.07_letter_from_ps_to_cm
  9. 06/10/2017നു് കോഴിക്കോടു് നടത്തിയ പത്രസമ്മേളനത്തില്‍ പെരുവണ്ണാന്റെ പ്രശ്നമുന്നയിച്ചു.06_letter_from_scstdd04_letter_from_legislative_assembly_sec
  10. 20/03/2018നു് സംസ്ഥാനക്കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വ്വശ്രീ ഒ കെ വിശ്വനാഥന്‍ (കണ്ണൂര്‍), പ്രൊഫ. എന്‍ സി ഹരിദാസന്‍ (കോഴിക്കോടു്), വാസുദേവന്‍ മാസ്റ്റര്‍ (മലപ്പുറം), മോഹനന്‍ (കാസറഗോഡ്) എന്നീ കമ്മറ്റി അംഗങ്ങള്‍ മുഖ്യമന്ത്രി, പട്ടികജാതി വികസന വകുപ്പു് മന്ത്രി, വകുപ്പു് ഡയറക്‍ടര്‍, ശ്രീ മണിഭൂഷണ്‍, പി എ പത്മരാജന്‍ എന്നിവരെ നേരില്‍ കണ്ടു് നിവേദനം നല്കി.05_letter_from_psc
  11. 15/05/2018നു് മുഖ്യമന്ത്രി തൈക്കാടു് ഗസ്റ്റ് ഹൌസില്‍ നടത്തിയ പട്ടികജാതി സംഘടനകളുടെ മീറ്റിങ്ങില്‍ പെരുവണ്ണാന്‍ പ്രശ്നം അവതരിപ്പിച്ചുകൊണ്ടു് കത്തു് നല്കി. പ്രശ്നപരിഹാരത്തിനു് കത്തു് പട്ടികജാതി വകുപ്പിനു് കൈമാറുമെന്നു് മറുപടി ലഭിച്ചു.
  12. 14/10/2018നു് കോഴിക്കോടു് ന്യൂ നളന്ദ ഹോട്ടലില്‍ ചേര്‍ന്ന സ്വജനസമുദായ സഭയുടേയും എം വി എസ് എസ്സിന്റെയും സംയുക്തയോഗം മുഖേന പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
  13. 22/06/2019നു് കോഴിക്കോടു് നടന്ന പത്രസമ്മേളനത്തില്‍ പെരുവണ്ണാന്‍ പ്രശ്നം അവതരിപ്പിച്ചു.
  14. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയും നിരവധി കത്തുകളും നിവേദനങ്ങളും നല്കി.
  15. 02/07/2019നു് പിന്നാക്കവികസന വകുപ്പില്‍ നിന്നു് ലഭിച്ച കത്തില്‍ ഒ ബി സി, എസ് സി ബി സി ലിസ്റ്റില്‍ നിന്നും പെരുവണ്ണാന്‍ (വാരണവര്‍) സമുദായത്തെ നീക്കം ചെയ്തതായി ഉത്തരവു് ലഭിച്ചു.02_go_peruvannan_removal
  16. 05/08/2019നു് പി എസ് സി ചെയര്‍മാനു് വീണ്ടും കത്തു് നല്കി.
  17. 04/09/2019നു് ലഭിച്ച പി എസ് സി ചെയര്‍മാന്റെ മറുപടി കത്തില്‍ ഒ ബി സി, എസ് സി ബി സി പട്ടികയില്‍ നിന്നു് പെരുവണ്ണാന്‍ സമുദായത്തെ നീക്കം ചെയ്തതായും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിനു് കത്തു് നല്കിയതായും പി എസ് സി ചെയര്‍മാന്റെ മറുപടികത്തു് ലഭിച്ചു.
  18. 24/09/2019നു് മലപ്പുറത്തു് നടത്തിയ പത്രസമ്മേളനത്തിലും പെരുവണ്ണാന്‍ വിഷയം അവതരിപ്പിച്ചു:
    • 2016 മെയ് 09നു് കേന്ദ്ര സര്‍ക്കാര്‍ പെരുവണ്ണാനെ പട്ടികജാതിയില്‍ പെടുത്തിക്കൊണ്ടു് ഗസറ്റ് വിജ്ഞാപനം നടത്തി. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. കേരള പി എസ് സിയുടെ പട്ടികജാതി ലിസ്റ്റില്‍ പെരുവണ്ണാന്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം.
    • സര്‍ക്കാരില്‍ നിന്നു് ശമ്പളവും മറ്റു് സാമ്പത്തിക ആനുകൂല്യങ്ങളും പറ്റുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ് സി മുഖേന നടത്തുക. നിയമനങ്ങളില്‍ സംവരണ തത്വം നടപ്പില്‍ വരുത്തുക.
    • സര്‍ക്കാര്‍ വളരെക്കാലമായി നടപ്പിലാക്കാത്ത സ്പെഷല്‍ റിക്രൂട്ട്മെന്റ് അടിയന്തിരമായി നടപ്പിലാക്കുക.
    • മേല്‍ജാതി സാമ്പത്തിക സംവരണത്തില്‍ നിന്നു് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറുക.
    • ദേവസ്വം ബോര്‍ഡില്‍ മൃഗീയഭൂരിപക്ഷമുള്ള മേല്‍ജാതിക്കാര്‍ക്കു് സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സംവരണം നടപ്പിലാക്കുന്നതു് ഉപേക്ഷിക്കുക.MVSS01_letter_to_minister

പെരുവണ്ണാനേ, നീ ഗതികെട്ടവന്‍!

ഏറെക്കാലത്തെ ശ്രമഫലമായി, കേന്ദ്രസര്‍ക്കാര്‍ “പെരുവണ്ണാന്‍” ജാതിനാമം പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ കാര്യം കേന്ദ്രഗസറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഈ വിവരം ലഭിച്ചെങ്കിലും കേരളസര്‍ക്കാര്‍ ആയതു കേരളഗസറ്റില്‍ നല്‍കുകയോ ഉത്തരവു് ഇറക്കുകയോ ചെയ്തില്ല. സംഘടന ഇതു സംബന്ധിച്ചു് അപേക്ഷകളയയ്ക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോള്‍ ഒരു സര്‍ക്കുലര്‍ ഇറക്കി തൃപ്തിപ്പെട്ടു. സര്‍ക്കുലറിന്റെ കോപ്പി ഇവിടെ നല്‍കുന്നു. സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാനു് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവരുന്നുണ്ടു്. പക്ഷേ സംവരണ ക്വാട്ടയില്‍ സര്‍ക്കാര്‍ജോലിയ്ക്കു് അപേക്ഷിക്കാന്‍ ഇതുകൊണ്ടു് മാത്രം കഴിയില്ല, അതിന്നു കേരളാ പബ്ലിക്‍ സര്‍വ്വീസ് കമ്മീഷന്‍ പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടു്. സംസ്ഥാനസര്‍ക്കാരിന്റെ ഗസറ്റില്‍ വിവരം പരസ്യപ്പെടുത്തുകയും ബന്ധപ്പെട്ട വകുപ്പു് ഉത്തരവിറക്കുകയും വേണ്ടതുണ്ടു്. തെരഞ്ഞെടുപ്പിനു് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും സംസ്ഥാനസര്‍ക്കാരിന്റെ ഗസറ്റില്‍ വിവരം പരസ്യപ്പെടുത്തുകയും ബന്ധപ്പെട്ട വകുപ്പു് ഉത്തരവിറക്കുകയും വേണം. സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിനു് ഇതിനെപ്പറ്റിയൊന്നും അറിവില്ലെന്നു് സംഘടന കരുതുന്നില്ല. സര്‍ക്കാര്‍ പ്രസ്സ് ഡയറക്ടറെയും പി. എസ്സ്. സിയെയും സംഘടന ഇതുസംബന്ധിച്ചു് ബന്ധപ്പെടുകയുണ്ടായി. രണ്ടു വകുപ്പുകളും ഈ കാര്യത്തില്‍ കൈമലര്‍ത്തുകയാണു്. സംഘടന ഇതു സംബന്ധിച്ചു് വീണ്ടും സര്‍ക്കാരിന്നു എഴുതിയിരിക്കുകയാണു്. ഈ വിഷയം സംബന്ധിച്ചു് സംഘടന നടത്തിയ കത്തിടപാടുകള്‍ താഴെക്കൊടുക്കുന്നു.

സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍:

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തിനു കിട്ടിയ മറുപടി:

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു് വീണ്ടുമയച്ച കത്തു് ഈ കണ്ണിയില്‍

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു് വീണ്ടുമയച്ച കത്തിനു മറുപടി:

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് മന്ത്രിക്കയച്ച കത്തു് ഈ കണ്ണിയില്‍

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് മന്ത്രിക്കയച്ച കത്തിനു ലഭിച്ച മറുപടി:

ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്

മുതലക്കുളം ധോബികാനയും കുറെ ജീവിതങ്ങളും

മുതലക്കുളം കുടിയൊഴിപ്പിക്കല്‍ സംഭവം നടന്നിട്ടു് ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞു. അമിതാഭ് കാന്ത് കോഴിക്കോടു് ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്താണു് അതു നടന്നതു്. അന്നൊരു ഒഴിവുദിവസമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളും സര്‍ക്കാര്‍ ഒഴിവു്. അന്നേദിവസം അതിരാവിലെ, ഏതാനും ജെ. സി. ബി. കള്‍ വന്നു് മുതലക്കുളം മൈതാനിയുടെ തെക്കുവശത്തു് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ കുടിപാര്‍പ്പുകാരായി കഴിയുന്നവരുടെ പതിമൂന്നോളം വീടുകള്‍ തട്ടിനിരത്തി. താമസക്കാര്‍ക്കു് പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ നീതിപീഠങ്ങളെ അഭയം പ്രാപിക്കാനോ അവസരം നല്‍കാത്തവിധം അധികൃതര്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ ഒരു കുടിയൊഴിപ്പിക്കല്‍! വീട്ടുകാര്‍ പ്രാണനും കൊണ്ടു് ഓടി. വീട്ടുസാമാനങ്ങള്‍, പല സ്ഥലത്തായി തട്ടിക്കൂട്ടിയിട്ടതു് വാരിയെടുത്തു് മാറിനിന്നു.

ഏതാനും ദിവസം കൊണ്ടു് ടൌണില്‍, മറ്റൊരിടത്തും കാണാത്തവിധം അവിടെ റോഡുകള്‍ വീതി കൂട്ടി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു്, ടൌണില്‍ ഫ്ലാറ്റു നിര്‍മ്മിച്ചു കൊടുക്കുമെന്നു്, കോര്‍പ്പറേഷന്‍ അധികൃതര്‍  വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, കാല്‍ നൂറ്റാണ്ടായിട്ടും, നാം തെരഞ്ഞെടുത്തു് അധികാരത്തിലേറ്റിയവര്‍  വാഗ്ദാനം പാലിച്ചില്ല. പാവങ്ങളും, അസംഘടിതരുമായതിനാല്‍ പ്രതികരിക്കാന്‍ കഴിയാതെ, നഗരത്തിലെ   വൃത്തികെട്ട ചതുപ്പുനിലങ്ങളില്‍ തട്ടിക്കൂട്ടിയ തകരഷെഡുകളിലേക്കു് അവരെ മാറ്റി. കുറെ കുടുംബങ്ങള്‍ കല്ലുത്താന്‍ കടവിലും, കുറേപേര്‍ വെസ്റ്റ്‌ ഹില്ലിലും. വെള്ളമില്ല, വെളിച്ചമില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസ്സോ കുളിമുറിയോ ഇല്ല. അച്ഛനും, അമ്മയും മകനും ഭാര്യയും കുട്ടികളും എല്ലാം ഒറ്റമുറിയില്‍. ചുറ്റിലും കൊതുകു നിറഞ്ഞ മലിനജലം കെട്ടി നില്‍ക്കുന്നു. ദുരിതപൂര്‍ണ്ണമായ ദിനങ്ങള്‍ തള്ളിനീക്കുകയാണവര്‍. ഫ്ലാറ്റു കിട്ടുമെന്ന പ്രതീക്ഷയോടെ.

ഫ്ലാറ്റു നിര്‍മ്മാണം നടക്കാത്തതു്, ചില സാങ്കേതികതടസ്സങ്ങള്‍ മൂലമാണത്രെ. ഈ സാങ്കേതിക തടസ്സങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്തതാണോ? ജനസേവകരായ കൌണ്‍സിലര്‍മാരും എം. എല്‍. എ. മാരും മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളും മനസ്സുവച്ചാല്‍ തീര്‍ക്കാന്‍ കഴിയാത്തതാണോ ഈ സാങ്കേതികം? റോഡിനു വീതി കൂട്ടി, പരിഷ്കാരങ്ങള്‍ വരുത്തുന്നതു നല്ലതു തന്നെ; പക്ഷേ, അതിനുവേണ്ടി  പാവങ്ങളുടെ വീടുകള്‍ തട്ടിനിരത്തുമ്പോള്‍ അവരുടെ പുനരധിവാസം കൂടി ഉറപ്പു വരുത്തേണ്ടതല്ലേ?

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളും മുതലക്കുളവും തമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ടു്. പല സായാഹ്നങ്ങളിലും രാഷ്ട്രീയസാംസ്കാരിക വേദികള്‍ ഒരുക്കുന്ന കോഴിക്കോടു് മുതലക്കുളം മൈതാനം മുന്‍പു് സാമൂതിരി രാജാവിന്റെ കോട്ടയും കിടങ്ങും സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു. പിന്നീടു് അവിടെ കുളവും മൈതാനവും നിലവില്‍വന്നു. വറ്റാത്ത ജലസ്രോതസ്സിന്റെ സാന്നിധ്യമുണ്ടായിരുന്ന അവിടം ബ്രിട്ടിഷുകാരുടെ കാലത്തു് ധോബികള്‍ക്കു് അലക്കുതൊഴില്‍ ചെയ്യുന്നതിനും താമസിക്കുന്നതിനും അനുവദിക്കപ്പെട്ടു. “ധോബി കാന” എന്ന പേരിലാണു് ആ സ്ഥലം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതു്. ധോബികള്‍, പട്ടണത്തിലെ ആസ്പത്രികളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നും മറ്റും വിഴുപ്പുവസ്ത്രങ്ങള്‍ ശേഖരിച്ചു,, ആ കാനയിലെ വെള്ളത്തില്‍ അലക്കുകയും തൊട്ടടുത്ത മൈതാനത്തു് ഉണക്കുകയും ചെയ്തു പോന്നു. അവരുടെ ഒരു കുടുംബക്ഷേത്രവും അടുത്തുണ്ടു്. ഇന്നു് കാണുന്ന മൈതാനമായി ആ സ്ഥലം നികത്തിയെടുത്തതില്‍ ധോബി കുടുംബങ്ങളുടെയും കൂടി വിയര്‍പ്പു് ഒഴുകിയിട്ടുണ്ടു്. സ്ഥലം മൈതാനമായി മാറിയതോടെ, കുളം കിണറുകളിലേക്കു് ചുരുങ്ങി. ധോബികാനയുടെ വടക്കുഭാഗത്താണു് കിണറുകള്‍ സ്ഥിതി ചെയ്യുന്നതു്. ഈ കിണറുകളില്‍ നിന്നു് വെള്ളമെടുത്താണു് ഇന്നു് അലക്കുജോലി നിര്‍വഹിക്കുന്നതു്. വസ്ത്രങ്ങള്‍ ഉണക്കിയെടുക്കുന്നതിന്നു് ഈ മൈതാനം മാത്രമാണു് ടൌണില്‍ ആശ്രയം.

മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തായി രണ്ടു് സ്റ്റേജുകളും പടിഞ്ഞാറു ഭാഗത്തു് ടെലിഫോണ്‍ എക്‍സ്ചേഞ്ചും നിര്‍മ്മിക്കപ്പെട്ടത്തോടെ മൈതാനത്തിന്റെ വിസ്തൃതി കുറഞ്ഞു. വ്യാപാരമേളകളുടെയും മറ്റും ഭാഗമായി പലപ്പോഴും മൈതാനത്തിന്റെ തെക്കുഭാഗത്തു് ഷെഡ്ഡുകള്‍ ഉയര്‍ന്നുവരും. ഓണം, ബക്രീദ് കാലങ്ങളില്‍ ഇവിടെ സംഘടിപ്പിക്കപ്പെടുന്ന ഭക്ഷ്യമേളകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഷെഡ്ഡുകളുടെ പിന്നില്‍ മൈതാനത്തു് നിക്ഷേപിക്കുമ്പോള്‍ അവ കാക്കകളും മറ്റും കൊത്തിയെടുത്തു് ഉണക്കാനിട്ട വസ്ത്രങ്ങളും കിണറുകളും മലിനമാക്കുന്നു. ഷെഡ്ഡുകളില്‍ നിന്നു് ഒഴുക്കിവിടുന്ന മലിനജലം മൈതാനത്തു് കെട്ടിനില്‍ക്കുന്നു. അലക്കുതൊഴിലാളികള്‍ക്കു് ഇവ ദ്രോഹമായി മാറുന്നു. ചന്തകളും മേളകളും പുരോഗമിക്കുമ്പോള്‍ ഷെഡ്ഡുകളുടെ വലിപ്പവും കൂടിക്കൂടി വരുന്നതായിട്ടാണു് കാണുന്നതു്. കാലക്രമത്തില്‍ മൈതാനംമുഴുവന്‍ മേളകള്‍ കയ്യടക്കുമോ എന്ന ആശങ്കയിലാണു് അലക്കുതൊഴിലളികള്‍. അവരുടെ ജീവിതം വഴിമുട്ടിക്കുന്ന ഈ ഏര്‍പ്പാടില്‍ നിന്നു് കോര്‍പ്പറേഷന്‍  അധികൃതര്‍ പിന്തിരിയേണ്ടതാണു്. വര്‍ഷങ്ങള്‍ക്കു മുന്‍പു് അവരുടെ വീടുകള്‍ നഷ്ടപ്പെടുത്തി. ഇന്നിതാ അവരുടെ ഏക തൊഴിലിടത്തിനും ഭീഷണി ഉയര്‍ത്തുന്നു. ഈ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചിട്ടുവേണോ  ഇത്തരം മേളകളും ആഘോഷങ്ങളും!

ഏതാനും മാസങ്ങള്‍ക്കു മുന്‍പു് തങ്ങളുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു് തൊഴിലാളികള്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കു് ഒരു നിവേദനം നല്‍കിയിരുന്നു. അതില്‍ ധോബികാനയില്‍ ദീര്‍ഘകാലമേളകള്‍ നടത്തുന്നതിനു് ഷെഡ്ഡുകള്‍ കെട്ടാന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കരുതെന്നു് അപേക്ഷിച്ചിരുന്നു. പക്ഷേ, അധികൃതര്‍ അതു കാര്യമായെടുത്തില്ല. കുടുംബശ്രീക്കാര്‍ക്കു് മേള നടത്താന്‍ അനുമതി നല്‍കപ്പെട്ടു. അവര്‍ സ്വകാര്യമുതലാളിമാരില്‍നിന്നു് പണം പറ്റിക്കൊണ്ടു് ഷെഡ്ഡുകെട്ടാനുള്ള അനുമതി മറിച്ചു നല്‍കി. 2016 ആഗസ്റ്റ്‌ 30 നു് വൈകുന്നേരം, മൈതാനത്തു് ഷെഡ്ഡുകെട്ടാനുള്ള സാധനസാമഗ്രികളുമായി വാഹനമെത്തി. വിവരമറിഞ്ഞു് തൊഴിലാളികള്‍ ആയതു തടഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ടു. ഒരു കുടുംബശ്രീപ്രവര്‍ത്തക അലക്കുതൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തൊഴിലാളികള്‍ പോലീസ് സംരക്ഷണത്തിന്നു് അപേക്ഷിച്ചു. കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായി. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ ചെയര്‍മാന്‍ സ്ഥലത്തെത്തി, പിറ്റേന്നു് മേയറുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ തൊഴിലാളികളെ ക്ഷണിച്ചു. മേയര്‍, തോട്ടത്തില്‍ രവീന്ദ്രനുമായി നടന്ന ചര്‍ച്ചയില്‍ ഒരു തൊഴിലാളി സ്ത്രീ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു്, “അന്വേഷി ” ഭാരവാഹി അജിത, ആര്‍. എം. പി. നേതാക്കള്‍, എം. വി. എസ്സ്. എസ്സ്. പ്രസിഡണ്ട്‌ എന്‍. അശോകന്‍ മാസ്റ്റര്‍, കോഴിക്കോടു് ജില്ലാ സെക്രട്ടറി കെ. രമേശന്‍, ഏതാനും സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം ഷെഡ്ഡിന്റെ വലിപ്പം കുറയ്ക്കാനും ഭക്ഷ്യമേള ഒഴിവാക്കാനും ഭാവിയില്‍ ബദല്‍ സംവിധാനങ്ങള്‍ ആരായാനും തീരുമാനമെടുത്തു. ഷെ‍ഡ്ഡു കെട്ടുമ്പോള്‍ മേയര്‍ തന്നെ സ്ഥലത്തുവന്നു കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും അറിയിച്ചു.

അലക്കുതൊഴിലാളികളില്‍ ഭൂരിഭാഗവും പട്ടികജാതിയില്‍പ്പെട്ട മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണു്. മുതലക്കുളം കോളനി നിവാസികളാണിവര്‍. പൂര്‍വ്വീകകാലം മുതല്‍ അലക്കു് അവരുടെ പാരമ്പര്യത്തൊഴിലാണു്. അവരുടെ ഏക ഉപജീവനമാര്‍ഗ്ഗമാണതു്. ഇവിടെ നിന്നു് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു് ഇവിടെ വന്നു് തൊഴില്‍ ചെയ്യാന്‍ അകലം ഒരു പ്രശ്നമാണു്. മഴയും വെയിലും കൊണ്ടു് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു് തണലേകാന്‍ ഒരു ഷെഡ്ഡെങ്കിലും നിര്‍മ്മിച്ചുകൊടുക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മനസ്സുവച്ചാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണു്. വസ്ത്രങ്ങള്‍ മാറ്റാന്‍ ഒരു മുറിയും ഒരു കക്കൂസ്സും നിര്‍മ്മിച്ചുകിട്ടിയതുതന്നെ  ഏറെക്കാലത്തെ അഭ്യര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണു്. വെള്ളത്തിനും വെളിച്ചത്തിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. പട്ടികജാതിക്കാര്‍ക്കു് ഇത്രയൊക്കെ മതി. എവിടെയും അവര്‍ക്കു് അവഗണനയാണല്ലോ!

ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്